2011, ജൂൺ 28, ചൊവ്വാഴ്ച

തെക്ക് നിന്ന് പടിഞ്ഞാറേക്ക്

"ഒറ്റപ്പെടുന്നവരെക്കാള് ദുഖിതരായി ഈ ഭൂമിയില് മറ്റാരുണ്ട്"

കലണ്ടറില് മായ്ച്ചു കളയാന് ഇനി കോളങ്ങളില്ല.
ഇന്ന് അവസാന ദിവസമാണ്.
പിന്നിട്ട ദിനങ്ങള്ക്കൊക്കെ എന്തൊരു വേഗതയായിരുന്നു.
മഞ്ഞുപാളികള്ക്കപ്പുറത്തെന്ന പോലെ കണ്ണീര് അവളുടെ
ചിത്രം വരച്ചുതീര്ക്കുകയാണ്.
നീ പിരിയുന്നത് എന്നെ മാത്രമാണ്. പക്ഷെ എനിക്ക് എല്ലാവരേയും പിരിയേണ്ടി വരുന്നു
വേദന കുടിച്ചുതീര്ക്കുന്നത് മറ്റുള്ളവര് കാണാതിരിക്കാനാണ് യാത്ര പോലും തനിച്ചാക്കുന്നത്.
എങ്കിലും റെയില്വേ സ്റ്റേഷനിലെ അവസാന നിമിഷങ്ങള്...
എത്ര പിടിച്ചുനിന്നാലും ഉള്ളമറിയാതെ പൊട്ടിപോവും.
ട്രെയിന് പതുക്കെ യാത്രയാവുമ്പോള് നെഞ്ചിടിപ്പിന്റെ താളവും ഉയരുന്നു.
മുതിര്ന്നവര് കരയുന്നതു കാണാന് മഹാ ബോറാണെന്ന് അവളോട് പറഞ്ഞതൊക്കെ മറന്നു പോവും.
തൂവാലയില് മുഖമമര്ത്തി പൊട്ടികരയുമ്പോള്, തീവണ്ടിയിടെ താളങ്ങളില് അത് അലിഞ്ഞുചേരും.
എങ്കിലും ഓരോ സ്റ്റേഷനുകള് പിന്നിടുമ്പോഴും വല്ലാത്ത ഒരു ആന്തലാണ്.
എതിരെ വരുന്ന വണ്ടിയിലെ യാത്രക്കാരെ അസൂയയോടെ നോക്കിയിരിക്കും...
അത് വടക്കോട്ടേക്കുള്ള വണ്ടിയാണ്....
ഞാന് തെക്കോട്ടേക്കാണ്. തെക്ക് നിന്ന് പടിഞ്ഞാറേക്ക്...
വീടെങ്ങിനെയായിരിക്കുമെന്ന് വെറുതെ വിഭാവന ചെയ്യും.
ഞാനവിടെയില്ല എന്നതൊഴിച്ചാല് എന്തു മാറ്റം.
മകന് ഓടിക്കളിക്കുന്നതിനിടയില് അറിയാതെ "അഛാ...." എന്നു വിളിക്കുന്നുണ്ടാവുമോ, ആവോ.....!!!
രാവിലെയുള്ള നിഴലാകില്ല ഉച്ച്യ്ക്ക്.
അതിന്റെ നീളം കുറഞ്ഞിരിക്കും. വൈകുന്നേരങ്ങളില് അതു വല്ലാതെ വളര്ന്നേക്കാം...
സമയം നിഴലിന്റെ രൂപം മാറ്റി കൊണ്ടേയിരിക്കുന്നു.....

വിമാനത്താവളങ്ങള്ക്ക് രണ്ട് മുഖങ്ങളാണ്...
സന്തോഷത്തിന്റെയും, സങ്കടത്തിന്റെയും.
പക്ഷെ രണ്ടിടത്തും കണ്ണീരിന്റെ ഉപ്പുരസം പുരണ്ടിരിക്കും.
ചില കണ്ണീരുകള്ക്കു മധുരമാണെന്ന് കാത്തിരിപ്പിന്റെ തിരുശേഷിപ്പുകള് ഓര്മ്മിപ്പിക്കുന്നു.
തിരിച്ചു വരവിന്റെ ആനന്ത തിരമാലകാളാണവിടെ.
സന്തോഷത്തിന്റെ വേലിയേറ്റം അവിടെ ഉയരുന്നു.
ഇപ്പുറത്ത് -
വേലിയിറക്കമാണ്....
ഒലിച്ചിറങ്ങുന്ന കണ്ണീര്ച്ചാലുകള്ക്ക് ഉപ്പുരസമല്ല, കയ്പ്പ് തന്നെയാണ്.....വല്ലാത്ത കയ്പ്പ്.
വേലിയേറ്റത്തിലുണ്ടായിരുന്ന പെര്ഫ്യൂമിന്റെ സുഗന്ധം
വേലിയിറക്കത്തില് വിയര്പ്പിന്റെ അസഹ്യമായ നാറ്റമായി അവിടെയാകെ വിലയം ചെയ്യുന്നു.
സംസാരിക്കാനാകാത്ത വിധം തൊണ്ടയില് മിഴിനീരുകള് നിറഞ്ഞിരിക്കും
ഇത് മൂകതയുടെ താഴ്വാരം കൂടിയാണ്.
വേരോടെ പിഴുതുമാറ്റപ്പെടുന്ന ഹതഭാഗ്യരുടെ തീരം.
ഒടുവില് -
വിമാനം റണ്വേ വിട്ടുയരുമ്പോഴുള്ള മാനസിക സമ്മര്ദ്ദം...
ഇപ്പോള് പൊട്ടിപോകുമെന്നു തോനുന്ന ബലൂണുകള് പോലെ ചിലരുടെ നെഞ്ചിന് കൂടുകള്...
പച്ചപ്പ് നഷ്ടമാകുകയാണ്...
ഉര്വ്വരതയില് നിന്നും ഊഷരതയിലേക്കുള്ള യാത്ര.
ഇനിയൊരു തിരിച്ചു വരവ് എന്നാകും.
സന്തോഷത്തിരമാലകളുമായി വിമാനത്താവളത്തിന്റെ ആ മുഖത്ത് ഇനി എന്നാണ്...
സങ്കടക്കടലുകളുടെ ആര്ത്തിരമ്പല്....
താഴെ കടല് ശാന്തമായി കിടക്കുകയാണ്, മ്ലാനവതിയായി.
വിശ്രമിക്കാന് വൃക്ഷത്തലപ്പുകളോ, കുന്നിന് പുറങ്ങളോ ഇല്ലാതെ മേഘക്കൂട്ടങ്ങള് അലയുകയാണ്.
ഗതികിട്ടാ പ്രേതങ്ങള് പോലെ....
പ്രതീക്ഷയുടെ ഭാണ്ഡവും പേറി കുറെ പേര്.
നിവാസിയുടെ തൂവല്ക്കുപ്പായം കൊഴിഞ്ഞുപോയവര്...
പ്രവാസിയുടെ ആവരണമണിഞ്ഞ് ഒരു വിമാനം കൂടി ഒരിക്കലും കിട്ടാത്ത അറബിപ്പൊന്നും തേടി മരുഭൂമിയില് ഇറങ്ങുകയാണ്...
"ഈ ദുഫായി കണ്ടു പിടിച്ച നായിന്റെ മോനേതാണ്.." എന്നു പിറുപിറുത്ത മുഖത്തു നോക്കി അതിഷ്ടമായെന്ന മട്ടില് ചിരിച്ചു കാണിച്ചു..
ഒരു ശരാശരി മലയാളിയുടെ സ്വപ്നതീരമായിരുന്നു ഈ മണലാരണ്യമെന്ന പരുക്കന് യാഥാര്ത്ഥ്യത്തെ മനപ്പൂര്വ്വം വിസ്മരിച്ചുകൊണ്ട്....

1 അഭിപ്രായം:

  1. "വിമാനത്താവളങ്ങള്ക്ക് രണ്ട് മുഖങ്ങളാണ്...
    സന്തോഷത്തിന്റെയും, സങ്കടത്തിന്റെയും.
    പക്ഷെ രണ്ടിടത്തും കണ്ണീരിന്റെ ഉപ്പുരസം പുരണ്ടിരിക്കും.
    ചില കണ്ണീരുകള്ക്കു മധുരമാണെന്ന് കാത്തിരിപ്പിന്റെ തിരുശേഷിപ്പുകള് ഓര്മ്മിപ്പിക്കുന്നു." ശരിയാണ് .. അഭിനന്ദനങ്ങൾ.
    w.w ഒഴിവാക്കിക്കൂടെ.?

    മറുപടിഇല്ലാതാക്കൂ